നമ്മുടെ ഇൻ്റർനെറ്റ് ലോകത്തിന് ഒരു വശത്ത് സത്യത്തിൻ്റെയും അറിവിൻ്റെയും മുഖമാണെങ്കിൽ മറു വശത്ത് ചതിയുടെയും അസത്യത്തിൻ്റെയും രൂപമാണ്. അറിയാതെയുള്ള ഒരു ടച്ച് മാത്രം മതി നമ്മുടെ ബാങ്ക് അക്കൗണ്ട് തന്നെ കാലിയാവാൻ. അങ്ങനെയുള്ള കുഴികളിൽ ചെന്ന് വീഴാതിരിക്കാൻ നമ്മൾ എപ്പോഴും സ്വീകരിക്കുന്ന ഒരു വഴിയാണ് വിശ്വസ്ഥമായി തോന്നുന്ന ഐഡികളിൽ നിന്ന് മാത്രം ലഭിക്കുന്ന വിവരങ്ങൾ സ്വീകരിക്കുക എന്നത്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും പ്രമുഖ വ്യക്തികളുടെയോ, സ്ഥാപനങ്ങളുടെയോ യഥാർത്ഥ അക്കൗണ്ടുകൾക്ക് വേരിഫൈഡ് ടിക്ക് ഉണ്ടാകുന്നതാണ്. ആ ഒരു മാർക്കിൽ വിശ്വാസം അർപ്പിച്ചാണ് നാം അവരോട് സംസാരിക്കുന്നത്. അതുപോലെ നമുക്ക് വരുന്ന മെയ്ലുകളിലും ഏത് വിശ്വസിക്കണം വിശ്വസിക്കരുത് എന്ന് നമ്മൾ തീരുമാനിക്കുന്നത് ആ മെയിൽ അയച്ച കമ്പനിയുടെ ഐഡി വേറിഫൈഡ് ആണോ എന്ന് നോക്കിയാണ്. ആ സാഹചര്യത്തിൽ നമ്മുടെ ബാങ്കിൻ്റെ പേരിൽ ഒരു വേ രിഫൈഡ് മാർക്കുള്ള അക്കൗണ്ടിൽ നിന്ന് വന്ന മെയിൽ സ്വാഭാവികമായും നമ്മൾ വിശ്വസിക്കും. അതിൽ ആവശ്യപ്പെടുന്ന കാർഡ് ഡീറ്റെയിൽസ് പോലുള്ള കാര്യങ്ങൾ വലിയ സാങ്കേതിക വിജ്ഞാനം ഇല്ലാത്ത ജനങ്ങൾ തിരിച്ച് അയക്കുന്നതിലൂടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നതിൽ സംശയം വേണ്ട. അത്തരത്തിലൊരു ചതിയിൽ നമ്മളടക്കം 1.8 ബില്യൺ ജനങ്ങൾ വീഴാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന പുതിയ വാർത്ത.
കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നിക്കുന്ന, ഗൂഗിൾ നൽകുന്ന വെരിഫൈട് ടിക്ക് അടക്കമുള്ള ഫെയ്ക്ക് മെയിലുകളിൽ നിന്ന് ആൾക്കാർക്ക് സന്ദേശങ്ങൾ ലഭിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വിവരം. ഏത് തട്ടിപ്പ് സംഘത്തിൻ്റെ മെയിൽ ഐഡിക്കും ഗൂഗിളിൻ്റെ വെരിഫൈട് ടിക്ക് ലഭിക്കുന്ന ഈ പിഴവ് പരിഹരിക്കാൻ ഉള്ള ശ്രമത്തിലാണ് ഗൂഗിൽ. അത് പൂർണമയി പൂർത്തിയാക്കുന്നത് വരെ സംശയമുള്ള മെയിലുകൾക്ക് യാതൊരു തരത്തിലുള്ള നമ്മുടെ വിവരങ്ങൾ കൈമാറരുതെന്നും അവയിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടരുതെന്നും ഗൂഗിൽ മുന്നറിയിപ്പ് നൽകുന്നു.